ഈ ഡിസംബറിൽ തെരുവീധികള്‍ എല്ലാം ആഘോഷത്തിന്റെ,ആനന്ദത്തിന്റെ
വെള്ളിവെളിച്ചത്തിൽ കുളിച്ചു നില്ക്കവേ ആഘോഷങ്ങൾക്കിടയിൽ നിന്നും
സുഹൃത്തുക്കള്‍ക്കിടയിൽനിന്നും എല്ലാമകന്ന് എന്റെ മുറിയിലെ ഏകാന്തതയിൽ
ഒതുങ്ങികൂടുവാനാണ് ഞാനിഷ്ടപ്പെട്ടത്. മേശയിൽ കൈമുട്ടുകളൂന്നി അലമാരയിലെ
പുസ്തകങ്ങളിൽ അലക്ഷ്യമായി കണ്ണോടിച്ച് എന്റെ writing ബോർഡിലെ കടലാസുകളിൽ
അലക്ഷ്യമായി ചിത്രങ്ങൾ വരയ്ക്കുകയായിരുന്നു ഞാൻ.
അപ്പോളാണ് ക്രിസ്മസ് രാവിന്റെ ആഘോഷങ്ങളിലൊന്നും ശ്രദ്ധചെലുത്താതെ
തിരക്കിട്ട് എന്റെ മുറിയുടെ ഒരു കോണിൽ കൂടൊരുക്കുന്ന ഒരു ചിലന്തിയെയും ആ
ചിലന്തിവലയുടെ ഒരു മൂലയിൽ ചിറകുകൾ കുരുങ്ങി പറക്കുവാൻ സാധിക്കാതെ
വിഷമിക്കുന്ന ഒരു മിന്നാമിനുങ്ങിനെയും ഞാൻ കണ്ടത്.
ഞാൻ സാവധാനം ആ മിന്നാമിനുങ്ങിനെ വലയിൽ നിന്നും മോചിപ്പിച്ചു.കൈവെള്ളയിൽ
വച്ച് അതിന്റെ ശരീരത്തിൽ പിണഞ്ഞൊട്ടികിടന്നിരുന്ന ചിലന്തിവലകൾ സാവധാനം
അകറ്റി .തെല്ലിട ചലനമില്ലാതെ കിടന്ന ആ മിന്നാമിനുങ്ങ് അൽപ സമയത്തിനുശേഷം
ചിറകുകൾ വിടർത്തി പറക്കുവാൻ ശ്രമിച്ചു.
ഞാൻ ജാലകവാതിൽ പതിയെ തുറന്നു തെല്ലകലെ ഉയർന്നുനിൽക്കുന്ന
പാലമരത്തിൽനിന്നും സുഗന്ധവുമായെത്തിയ ചെറുകാറ്റ് എന്നെയും കൈവെള്ളയിൽ
വിശ്രമിച്ചിരുന്ന മിന്നാമിനുങ്ങിനെയും തഴുകി.അവൾ പതിയെ ചിറകുകൾ വിടർത്തി ആ
വൃക്ഷത്തിലേക്കുപറന്നകന്നു.
ഞാനാപാലമാരത്തിലേക്ക് വീണ്ടും നോക്കി. അതിൽ അനേകായിരം
മിന്നാമിനുങ്ങുകളൊരുമിചു ചേർന്ന് ഒരു ക്രിസ്മസ് ട്രീ തീർത്തിരിക്കുന്നു.
ചെറുകാറ്റിൽ അവ പാലപൂവുകളോടു കിന്നാരം പറഞ്ഞ് പൊട്ടിച്ചിരിക്കുന്നതായി
എനിക്ക് തോന്നി.
അവിടെ,ആ വൃക്ഷത്തിന്റെ അഗ്രത്തിൽ ഒരു കൊച്ചു താരകം പോലെ അവൾ മിന്നിത്തിളങ്ങുന്നുണ്ടായിരുന്നു.അവൾ
എന്നെ നോക്കി പുഞ്ചിരിക്കുന്നതായി എനിക്ക് തോന്നി.ഈ ഭുമിയിൽ ഞാൻ
കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും നിഷ്കളങ്കമായ പുഞ്ചിരി. ഞാൻ പതിയെ,വളരെ
പതിയെ അവളോടുപറഞ്ഞു
'ഹാപ്പി ക്രിസ്മസ്'