2014, ഡിസംബർ 15, തിങ്കളാഴ്‌ച

നാൾ

'ഒരുനാളിലെൻ സ്നേഹമൊന്നിച്ചു കൂടി
ഉരുളായി ഹൃദയം തുറന്നു പോരുമ്പോൾ
ഒഴുകുമെൻ മോഹമാം നീർച്ചാലിനുള്ളിൽ    
ഉരുകിടും പാറയാം  നിന്നന്തരാളം '

2014, ഓഗസ്റ്റ് 16, ശനിയാഴ്‌ച

പ്രണയത്തിന്റെ ഒരു ദിവസം.

     പ്രഭാതങ്ങളില്‍ നിന്റെ ഓര്‍മ്മകള്‍ എന്നെ ഹരിതാഭമായ വയലേലകളിലെയ്ക്ക് നയിചു. ഹേമന്തം വാരിവിതറിയ മഞ്ഞുകണങ്ങള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഞാന്‍ നിന്നെ ദര്‍ശിച്ചു .ഉരുകുന്ന സുര്യനെ തന്നിലോളിപ്പിച്ച നീര്‍കണങ്ങളില്‍ ഞാന്‍ കണ്ടത് നിന്റെ മനോഹരമായ മുഖമായിരുന്നു .   

      എന്നാല്‍ മധ്യ സുര്യന്നു മുന്‍പില്‍ അലിഞ്ഞില്ലാതായ നീര്‍കണങ്ങള്‍    നിന്നെ അദൃശ്യയാക്കി .മുളം കാടുകളില്‍ നിന്നുയര്‍ന്ന മൃദുസംഗീതം നിന്റെ  നിസ്വസമെന്നു ഞാന്‍ കരുതി .സുര്യന്റെ താപം എന്റെ വിരഹം ഇരട്ടിയാക്കി . സുര്യന്‍സമുദ്രത്തില്‍ ഒളിച്ചപ്പോള്‍   കൂടണയാന്‍ പറന്നടുക്കുന്ന കുരുവികളില്‍ ഒരാള്‍ നീ ആണെന്ന് ഞാന്‍ കരുതി  എന്നാല്‍ നീ എന്നെ തേടിയെത്തിയില്ല 

     ഇരുണ്ട ആകാശത്തില്‍  തിളങ്ങി നിന്ന താരാഗണങ്ങള്‍ നിന്റെ കണ്ണുകള്‍ എന്ന് ഞാന്‍ കരുതി.നിശാഗന്ധികള്‍ പൂത്തപ്പോള്‍ ഞാന്‍ നിന്റെ ഗന്ധമനുഭവിച്ചു. ഉറക്കമില്ലാത്ത രാത്രിയില്‍ നീ നല്‍കുന്ന ഓര്‍മയുടെ വേദന എന്തെന്ന് ഞാന്‍ അറിഞ്ഞു . 

          വീണ്ടും,വീണ്ടും കിഴക്കേ ചക്രവാളത്തില്‍ ഉദയം , ഒരു ദിവസം -  ജനിക്കുകയായിരുന്നു . പ്രണയത്തിന്റെ, പ്രതീക്ഷയുടെ ഒരു ദിവസം

മഴ


ഒരു ചെറുബാഷ്പമായി എന്റെ ചുണ്ടിലേക്ക്‌ നീ
അടര്‍ന്നു വീണപ്പോള്‍ ഞാനാദ്യം  അമ്പരന്നു .
പിന്നെ എന്റെ ചുണ്ടുകളില്‍ നിന്നും 
ആ കുളിര്‍മ ശരീരമാകമാനം നിറഞ്ഞു .
നിന്നെ കാണാന്‍ ഞാന്‍ ശിരസുയര്‍ത്തി 
പക്ഷെ,ജലകണങ്ങളാല്‍  നീ എന്നെ അന്ധനാക്കി 
ആ അന്ധതയില്‍ ഞാന്‍ നിന്നെ കണ്ടു 
നിന്റെ നഗ്നശരീരം എന്നെ പുളകമണിയിച്ചു
നീ തണുപ്പിച്ച എന്റെ ചുണ്ടുകള്‍ .........
അവയില്‍ നിന്നും രക്തം വാര്‍ന്നു പോയിരുന്നു 

&&&&&&&&&&&&&&&&&&&&&&&&

പിന്നീട് തിരക്കേറിയ തെരുവീധികളിലും
 പച്ചപ്പ്‌ നിറഞ്ഞ മൈതാനങളില്‍ വച്ചും 
ആര്‍ദ്രത നിറഞ്ഞ താഴ്വാരങ്ങളില്‍ വച്ചും
 ഞാന്‍ നിന്നെ കണ്ടു മുട്ടി ...........
ചിലപ്പോള്‍ കുന്നിന്‍ പുറങ്ങളിലും ....
.കൊച്ചു കൊച്ചരുവികള്‍ക്കരികിലും
 നമ്മള്‍ എല്ലാം മറന്നു ഒന്നായി മാറി .
ചക്രവാളം ഇരുളുകയും വീണ്ടും വീണ്ടും 
പ്രകാശമായി ഉണരുകയും ചെയ്തു .
നിന്നില്‍നിന്നോടിയോളിക്കാന്‍ ഞാന്‍ ശ്രമിച്ചു
എങ്കിലും കണ്ണുനീര്‍ തുള്ളികളുമായി   
എന്നെ നീ പിന്തുടര്‍ന്നുകൊണ്ടേയിരിക്കുന്നു
 ............................................................
...........................................

ശിവന്‍,

ശിവന്‍,നീ എന്റെ സുഹൃത്തോ, ?
നാഴികകല്‍ക്കപ്പുറംഇരുന്നുകൊണ്ട് 
ദുഃഖിതനായ നിന്റെ മുഖം ഞാന്‍ 
മനസിന്റെ പാളികളില്‍ വരയ്ക്കുന്നു

പ്രണയത്തിനു ജീവിതത്തെക്കാള്‍ ആഴവും
വിലയും കല്പിച്ച എന്റെ കൂട്ടുകാരാ
സ്വന്തം പ്രണയ പരാജയത്തില്‍ 
ഒരു നുള്ള് വിഷത്തിനാല്‍ ജീവിതം
ഹോമിക്കാന്‍ ഒരുങ്ങിയ സുഹൃത്തേ,
ഒടുവില്‍  ഒരുനാള്‍ ചുട്ടുപൊള്ളിക്കുന്ന
  ജീവിത  സത്യങ്ങളിലെയ്ക്ക്  നീ 
യാത്രയായത് ഞാന്‍ അറിഞ്ഞിരുന്നില്ല 
ആധുനികതയിലെ രമണനായി ജീവിതം
പ്രണയത്തിനു വേണ്ടി ഹോമിച്ച    
   എന്റെ പ്രിയ  സുഹൃത്തേ,
അടുത്ത ഒരു ജന്മമെങ്കിലും 
ഞാനായി ജനിക്കുവാന്‍ നീ ആഗ്രഹിചിരുന്നുവല്ലോ, നിനക്കായി 
ഇടറുന്ന ചുണ്ടുകളോടെ, .......
ഒരു വാക്കുമാത്രം.-  

 ...................................മാപ്പ്.

2014, ജൂലൈ 31, വ്യാഴാഴ്‌ച

നാദം

നിലാവിന്റെ   വെണ്മയ്ക്കും
ഇരുളിന്റെ അനന്തതക്കുമപ്പുറം
ഇലകളെല്ലാം കൊഴിഞ്ഞ്
ആകെയും ദ്രെവിച്ചു -
ചിതൽ തിന്നു തീർത്ത
ശിഖരങ്ങൾക്കിടയിൽ നിന്ന്
ഒരു ചെറിയ ചീവീട്
നിശബ്തതയെ പിളർന്നപ്പോൾ
ഇരുമ്പിന്റെ തൂണുകളിൽ
ബന്ധിക്കപ്പെട്ടുറക്കമില്ലാതെ
ചങ്ങലയാലുരഞ്ഞ മുറിവുകൾ
പൊത്തിപ്പിടിച്ചുറക്കെയുറക്കെ
പൊട്ടിച്ചിരിച്ച ഭ്രാന്തൻ, നിശാ-
പുഷ്പങ്ങളോട് പറഞ്ഞു -
"പ്രതീക്ഷയുടെ നാദം "

2014, ജൂലൈ 25, വെള്ളിയാഴ്‌ച

തീവണ്ടി

എന്റെ ഞരമ്പുകളില്‍
കിതക്കുന്ന
ഒരു തീവണ്ടി ഉണ്ട്
കൊള്ളിയൊഴിഞ്ഞ
തീപ്പെട്ടികൂടുപോലെ
വിജനമാണ്
അതിലെ മുറികള്‍
ഒടുവിലത്തെ
യാത്രക്കാരനും
ഇറങ്ങിക്കഴിഞ്ഞു
എങ്കിലും എന്റെ
ഞരമ്പുകളില്‍
അതിന്നും
യാത്ര ചെയ്യുന്നു
അതിപ്പോള്‍
തുപ്പുന്നത്
കറുത്ത പുകയാണ് .
സൂക്ഷിക്കുക
എന്റെ ഞരമ്പുകളില്‍
കിതക്കുന്ന
ഒരു തീവണ്ടി ഉണ്ട്

ഒരു കടലാസുതോണി പോലെ .......


കോരിച്ചൊരിയുന്ന മഴയില്‍നിന്നും രക്ഷ നേടാനാണ് ഞാനാ വിദ്യാലയത്തിലേക്ക്‌ ഓടി കയറിയത് . നീണ്ടു കിടക്കുന്ന സ്കൂള്‍ വരാന്തകള്‍ വിജനമായിരുന്നു .വീശിയടിക്കുന്ന കാറ്റിന്റെ കൂട്ട് പിടിച്ചു മഴതുള്ളികള്‍ വിജനമായ ക്ലാസ്സ്‌ മുറികളെയും എത്തിപിടിക്കുവാന്‍ ശ്രമിക്കുന്നു .
സ്കൂള്‍ മൈതാനിയില്‍ മഴവെള്ളം നിറഞ്ഞിരുന്നു .ഓടുകളില്‍ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളം ഭൂമിയില്‍ അനേകം കൈത്തോടുകള്‍ നിര്‍മിച്ചു .എന്റെ ഓര്‍മ്മകള്‍ ആ നീര്‍കുതുപ്പില്‍ ഒരായിരം കടലാസുതോണികളായി നിറയുന്നതായി എനിക്ക് തോന്നി .ഓടിലൂടെ വീഴുന്നമഴവെള്ളം ഞാന്‍ തട്ടി തെറിപ്പിച്ചു .
ഒരു വെള്ളരി പ്രാവിന്റെ ചിറകടി ശബ്ദം എന്റെ ചിന്തകളെ മുറിച്ചു .തൂണുകളില്‍ അവ കൂടോരുക്കുകയാണ് .കാറ്റില്‍ ഒരു ഇളംതൂവല്‍ എന്റെ തോളില്‍ പറന്നിരുന്നു. ഞാന്‍ ശബ്ദമുയര്‍ത്തി ആ പ്രവിനോട് ചോദിച്ചു - "നീ എന്നെ അറിയുമോ ? " പ്രാവ് മുഖമുയര്‍ത്തി . എന്നിട്ട് മറ്റൊരു ക്ലാസ്സ്‌ മുറിയിലേക്ക് പറന്നു പോയി .
ഞാന്‍ എന്റെ പഴയ എട്ടാം ക്ലാസ്സിലേക്ക് കയറി .ഇരിപ്പിടങ്ങളില്‍ വിശ്രമിച്ചിരുന്ന കൊച്ചു ജലബാഷ്പങ്ങളെ കൈ കൊണ്ട് തൂത്തുമാറ്റി . അവിടെ എന്റെ കൌമാരത്തിന്റെ ഓര്‍മ്മകള്‍തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നി .
എപ്പോളോ കറുത്തബോര്‍ഡില്‍ അക്ഷരങ്ങളായി ജ്വലിച്ച ചോക്കുപൊടികള്‍ തിണ്ണയില്‍ പറന്നു കിടന്നിരുന്നു .അതില്‍ ജലബാഷ്പങ്ങള്‍ കലര്‍ന്നുയര്‍ന്ന ഗന്ധം എന്നെ മത്തുപിടിപ്പിച്ചു കുട്ടികളില്‍ ആരോ ഉപേക്ഷിച്ചു പോയ ഒരു പഴയ പേനയും കയ്യിലെടുത്തു ഞാന്‍ എന്റെ പഴയ സീറ്റില്‍ ഇരുന്നു .എന്റെ ഓര്‍മ്മകള്‍ ഒരു വെള്ളരിപ്രവിന്റെ ചിറകുകള്‍ കടമെടുത്തു പിന്നിലേയ്ക് പറക്കുകയായിരുന്നു
@@@@@@@@@@@@@@@@@@
ഘോരഘോരം പെയ്യുന്ന മഴയില്‍ പറന്നു വീഴുന്ന വെള്ളത്തുള്ളികള്‍ പുസ്തകങ്ങള്‍ നനക്കുമെന്നതിനാല്‍ ടീച്ചര്‍ ക്ലാസ്സ്‌ അവസാനിപ്പിച്ചു .ഞങ്ങള്‍ കുട്ടികള്‍ പുസ്തകങ്ങള്‍ അടച്ചു വച്ച് സംസാരിക്കുവാന്‍ ആരംഭിച്ചു . കാറ്റില്‍ ചെമ്പകപൂവിന്റെ സുഗന്ധം പരന്നപ്പോള്‍ ഞാന്‍ ചുറ്റും നോക്കി .അതെ, അതവളുടെ മുടിയിഴകളില്‍ നിന്നുമാണ് . വിടര്‍ന്ന കണ്ണുകളും പുഞ്ചിരിക്കുന്ന ചുണ്ടുകളും നുണക്കുഴികളുമുള്ള എന്റെ പുതിയ കൂട്ടുകാരി .അവളെന്റെ സ്കൂളില്‍ ചേര്‍ന്നിട്ട് കുറച്ചു നാളുകളെ ആയിരുന്നുള്ളൂ.
"എന്താ ഹരീ പെണ്‍കുട്ടികളെ കണ്ടിട്ടില്ലേ ?" ടീച്ചറിന്റെ ചോദ്യം കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .പെണ്‍കുട്ടികളുടെ ഭാഗത്തുനിന്നും ഒരു ചെറിയ ചിരി മിന്നി .ഞാന്‍ പറഞ്ഞു,"ചെമ്പകത്തിന്റെ-" പറഞ്ഞു തീരുന്നതിനു മുന്‍പ് മണി മുഴങ്ങി . ടീച്ചര്‍ പുറത്തേയ്ക്ക് പോയി .
ഇന്റെര്‍വെല്‍ ആണ് . ഞാന്‍ പുറത്തേയ്ക്കിറങ്ങി . മഴ മാറിയിരിക്കുന്നു. നനഞ്ഞ മാവിലകളില്‍ നിന്നും മഴത്തുള്ളികള്‍ പൊഴിയുന്നുണ്ടായിരുന്നു . താഴെ മണ്ണിലോഴുകുന്ന വെള്ളത്തില്‍ കടലാസുതോണികളും യാത്ര ചെയ്യുന്നുണ്ടായിരുന്നു .
"ഹരീ "
ഞാന്‍ തിരിഞ്ഞു നോക്കി .എന്റെ പുതിയ കൂട്ടുകാരിയാണ്‌ .തലയില്‍ ചൂടിയ പൂവുകളില്‍ ഒന്നവളുടെ കയ്യില്‍ വിശ്രമിച്ചിരുന്നു ." ഇതാ " എന്റെ കയ്യിലേക്കാ പൂവ് സമ്മാനിച്ച്‌ അവള്‍ ക്ലാസ്സിലേക്കോടികയറി . എനിക്കത് വിശ്വസിക്കാനായില്ല ഞാനാപൂവിലേക്ക് നോക്കി. അതില്‍ അവളുടെ ഒരു മുടിയിഴ തടഞ്ഞു നിന്നിരുന്നു.
"എന്താ ക്ലാസ്സില്‍ കയറുന്നില്ലേ ?" ഒരു ഘനഗംഭീര സ്വരം കേട്ട് ഞാന്‍ തലയുയാര്‍ത്തി. ഹെഡ് മാസ്റ്റര്‍ ആണ് അദേഹത്തിന്റെ ചുവന്ന കണ്ണുകളാണ് ഞാന്‍ ആദ്യം കണ്ടത് .വിറച്ചുകൊണ്ട് വീണ്ടും നോക്കിയപ്പോള്‍ അദേഹത്തിന്റെ കയ്യില്‍ വിശ്രമിക്കുന്ന മഞ്ഞ നിറമുള്ള തടിച്ച ചൂരലും ഞാന്‍ കണ്ടു .
വരാന്ത വിജനമാണ് . ക്ലാസിനുവെളിയില്‍ ഇപ്പോള്‍ ഞാനും അദേഹവും മാത്രമേഉള്ളൂ . എന്റെ കൂട്ടുകാര്‍ ക്ലാസ്സിലിരുന്നു ഭീതിയോടെ അദേഹത്തെ നോക്കുകയാണ്. "ഇന്റെര്‍വെല്‍ കഴിഞ്ഞാല്‍ ക്ലാസ്സില്‍ കയറണമെന്നറിയില്ലേ ?" ഞാന്‍ വിറച്ചുകൊണ്ട് പറഞ്ഞു - "അറിയാം " .
"എങ്കില്‍ ചെല്ല് " ഞാന്‍ ക്ലാസിലേക്ക് നടന്നു. "നില്ക് ഇങ്ങോട്ട് വാടാ " ഞാന്‍ തിരിച്ചു നടന്നു ."എന്താ നിന്റെ കയ്യില്‍ ? " അപ്പോളാണ് എന്റെ കയ്യിലിരിക്കുന്ന ചെമ്പകപൂവിനെ കുറിച്ച് ഞാന്‍ ഓര്‍ക്കുന്നത് .ഞാന്‍ അത് അദേഹത്തിന്റെ നേരെ നീട്ടി. "കളയൂ " ഞാന്‍ അനങ്ങിയില്ല . "കളയാന്‍......." അദ്ദേഹം വടിയുയര്‍ത്തി .
മഴവെള്ളത്തില്‍ കടലാസുതോണികള്‍ക്കൊപ്പം എന്റെ സ്വപ്നപുഷ്പവും ഒഴുകിഅകലുന്നതു തിരിഞ്ഞു നോക്കാന്‍ ധൈര്യമില്ലാതെ ഞാന്‍ ക്ലാസ്സിലേക്കോടി .............